Wednesday, September 5, 2007

ഭരണകൂട ഭീകരതക്കെതിരെ കൂടുതല്‍ വെളിപ്പെടുത്തലുകള്‍







നന്ദിഗ്രാമിലെ പൊലീസ്‌ വെടിവെപ്പിനെ ന്യായീകരിക്കുന്ന സി പി എം ബംഗാള്‍ നേതൃത്വത്തിനും കേന്ദ്ര നേതൃത്വത്തിനുമെതിരെ സി പി ഐ(മാവോയിസ്റ്റ്‌) ജനറല്‍ സെക്രട്ടറി ഗണപതിയുടെ രൂക്ഷ വിമര്‍ശനം. നന്ദിഗ്രാം സംഭവത്തിന്റെ ഭീകരത നേരിട്ട്‌ മനസ്സിലാക്കിയ കമ്യൂണിസ്റ്റ്‌ നേതാവാണ്‌ അദ്ദേഹം. ഒരു വാരികയില്‍ പ്രസിദ്ധീകരിച്ച അഭിമുഖത്തിലാണ്‌ സി പി എമ്മിന്റെ ഭരണകൂട ഭീകരതക്കെതിരെ ഗണപതി തുറന്നടിച്ചത്‌. പാവപ്പെട്ട കര്‍ഷകരുടെ ഭൂമി പിടിച്ചെടുത്ത്‌ ബഹുരാഷ്ട്ര കമ്പനികള്‍ക്ക്‌ കൊടുക്കുന്നതിനെതിരെയാണ്‌ മേഖലയില്‍ കര്‍ഷക പ്രക്ഷോഭം നടന്നതെന്നും സി പി എം സോഷ്യല്‍ ഫാസിറ്റുകളുടെ വൃത്തികെട്ട ക്രൂരമുഖമാണ്‌ നന്ദിഗ്രാം വെളിപ്പെടുത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. 'അവരുടെ ഗുണ്ടകള്‍ പൊലീസിനൊപ്പം ചേര്‍ന്ന്‌ ജനങ്ങള്‍ക്കെതിരായി വിവരാണീതമായ അതിക്രമങ്ങള്‍ നടത്തുകയും സ്ത്രീകളെ ബലാത്സംഗം ചെയ്യുകയും കുട്ടികളുള്‍പ്പെടെ നൂറുകണക്കിനാളുകളെ കൊലപ്പെടുത്തുകയും ചെയ്തു. കൊല്ലപ്പെട്ടവരുടെ ശവശരീരങ്ങള്‍ കുഴിച്ചു മൂടുകയോ, പുഴയിലേക്കെറിയുകയോ ചെയ്തുവെന്നതാണ്‌ ഏറ്റവും വെറിപ്പുളവാക്കുന്ന സംഗതി. ബുദ്ധദേബ്‌ ബംഗാളിലെ ഡയറായി മാറിയിരിക്കയാണ്‌. വന്‍കിട ദല്ലാള്‍ സംഘങ്ങളുടെയും ബഹുരാഷ്ട്ര കുത്തകകളുടെയും ഏറ്റവും വിശ്വസ്തനായ സേവകനാണ്‌ താനെന്ന്‌ അയാള്‍ സ്വയം തെളിയിച്ചിരിക്കുന്നു. ഒരു യഥാര്‍ഥ ദല്ലാളിനെപ്പോലെ ജനങ്ങളുടെ ഭൂമി ഏറ്റെടുക്കുകയും വന്‍കിട ബിസിനസ്സുകാര്‍ക്ക്‌ കൈമാറുകയും ചെയ്യുന്ന ദൗത്യം ബുദ്ധദേബ്‌ ഏറ്റെടുത്തിരിക്കുന്നു.'- ഗണപതി വിമര്‍ശിച്ചു.ബഹുരാഷ്ട്ര കുത്തകകളുടെയും വന്‍കിട ബിസിനസ്സുകാരുടെയും താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതിനുള്ള രാജ്യത്തെ ഏറ്റവും വിശ്വസ്തരായ സേവകരാണ്‌ സി പി എമ്മെന്ന്‌ നന്ദിഗ്രാം സംഭവത്തോടു കൂടി വെളിപ്പെട്ടിരിക്കയാണ്‌. മാര്‍കിസ്റ്റ്‌ മുഖം മൂടിയടിഞ്ഞ ഇത്തരം വിശ്വസ്ത സേവകരെ ഭാവിയില്‍ കേന്ദ്രത്തില്‍ അധികാരത്തില്‍ പ്രതിഷ്ഠിക്കാമെന്നാണ്‌ അവര്‍ കരുതുന്നത്‌. അക്രമണത്തിന്‌ പിന്നില്‍ മാവോയിസ്റ്റുകളാണെന്ന്‌ സി പി എം പ്രചാരണത്തെ ഗണപതി ശക്തമായി ഖണ്ഡിച്ചു. നന്ദിഗ്രാമില്‍ മാവോയിസ്റ്റുകളാണ്‌ അക്രമം ഇളക്കിവിട്ടതെന്ന്‌ പറയുന്ന സി പി എം ഭരണാധികാരികളുടെ സാഹസം കണ്ട്‌ ലോകം പൊട്ടിച്ചിരിക്കും. ബുദ്ധദേബിനെയും കാരാട്ടിനെയും യെച്ചൂരിയെയും പോലുള്ള 'മാര്‍കിസ്റ്റുകള്‍' നുണപറയെലെന്ന കലയെ എത്രമാത്രം വികസിപ്പിച്ചുവെന്നത്‌ കാണുമ്പോള്‍ ഗീല്‍സ്‌ പോലും കല്ലറക്കുള്ളില്‍ കിടന്ന്‌ ചിരിക്കും. പുറത്തു നിന്നുള്ള മാവോയിസ്റ്റുകള്‍ പ്രദേശവാസികളെ ഇളക്കി വിട്ട്‌ അക്രമമുണ്ടാക്കുകയും അതിനാല്‍ പൊലീസിന്‌ അത്മരക്ഷാര്‍ഥം വെടിവെക്കുകയല്ലാതെ മറ്റുമാര്‍ഗമില്ലായിരുന്നുവെന്ന ന്യായവാദങ്ങള്‍ വിരസമായി ആവര്‍ത്തിക്കുകയാണ്‌ സി പി എം നേതാക്കള്‍. ഈ കപട നാട്യക്കാരുടെയും ഇരട്ടത്താപ്പുകാരുടെയും കണ്ണില്‍ സലിം ഗ്രൂപ്പും ടാറ്റയും അന്യനാട്ടുകാരല്ല. കൂട്ടക്കൊല നടത്തുന്നതിന്‌ വമ്പിച്ച പൊലീസ്‌ സേനയോടൊപ്പം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന്‌ ആയിരക്കണക്കിന്‌ ഗുണ്ടകളെയും സി പി എം നേതാക്കള്‍ നന്ദിഗ്രാമില്‍ എത്തിച്ചിരുന്നു. ഇതൊന്നും ലോകം അറിയില്ലെന്ന്‌ ഒട്ടകപക്ഷിയെപ്പോലെ അവര്‍ കരുതുകയാണ്‌. നന്ദിഗ്രാമിലെ നിഷ്ഠൂരമായ കൂട്ടക്കൊലയെ ന്യായീകരിക്കുന്നതിനു വേണ്ടി കാരാട്ടുമാരും യെച്ചൂരിമാരും ഇത്‌ മറ്റുള്ളവരുടെ തലയില്‍ കെട്ടിവെക്കുകയാണ്‌-ഗണപതി തുറന്നടിച്ചു. പതിനാലു കര്‍ഷകരാണ്‌ സി പി എം ക്രിമിനലുകളുടയും പൊലീസിന്റെയും അക്രമത്തില്‍ നന്ദിഗ്രാമില്‍ കൊല്ലപ്പെട്ടത്‌. ഇതിനെതിരെ രാജ്യവ്യാപകമായി വന്‍ പ്രതിഷേധം അലയടിച്ചിരുന്നു.

1 comment:

P muhammad sajid said...

നന്ദിഗ്രാമിലെ പൊലീസ്‌ വെടിവെപ്പിനെ ന്യായീകരിക്കുന്ന സി പി എം ബംഗാള്‍ നേതൃത്വത്തിനും കേന്ദ്ര നേതൃത്വത്തിനുമെതിരെ സി പി ഐ(മാവോയിസ്റ്റ്‌) ജനറല്‍ സെക്രട്ടറി ഗണപതിയുടെ രൂക്ഷ വിമര്‍ശനം. നന്ദിഗ്രാം സംഭവത്തിന്റെ ഭീകരത നേരിട്ട്‌ മനസ്സിലാക്കിയ കമ്യൂണിസ്റ്റ്‌ നേതാവാണ്‌ അദ്ദേഹം.