കോഴകേസുകളില്‍ പാര്‍ട്ടി സംസ്ഥാന കമ്മിറ്റി എടുത്ത തീരുമാനങ്ങള്‍ അട്ടിമറിക്കാന്‍ സി പി എം നേതാക്കള്‍ ഗൂഢാലോചന നടത്തുന്നു. ചില ഉന്നതരായ നേതാക്കളാണ് ആസൂത്രിതമായ ഈ നീക്കത്തിന് പിന്നില്‍. സംസ്ഥാന ഘടകത്തെ പിടിച്ചുകുലുക്കിയ അഴിമതിയാരോപണങ്ങള്‍ തേച്ചുമാച്ചുകളഞ്ഞ് സ്വയം വെള്ളപൂശാനുള്ള ശ്രമത്തിലാണ് സംസ്ഥാന സെക്രട്ടറിയും പരിവാരങ്ങളും. കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പണമിടപാട് സ്ഥാപനത്തില്‍ നിന്നും ഒരു കോടി കോഴ വാങ്ങിയതും ലോട്ടറി രാജാവ് സാന്തിയാഗൊ മാര്‍ട്ടിനില്‍ നിന്നും രണ്ട് കോടി കൈപ്പറ്റിയതും വെറും ആരോപണങ്ങള്‍ മാത്രമാണെന്നാണ് ഇപ്പോള്‍ സി പി എം പറയുന്നത്. താന്‍ പണം നല്‍കിയിട്ടില്ലെന്ന് ലിസ് ചെയര്‍മാന്‍ പി വി ചാക്കോയും താന്‍ പണം വാങ്ങിയിട്ടില്ലെന്ന് ദേശാഭിമാനി ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ കെ വേണുഗോപാലും വ്യക്തമാക്കി സാഹചര്യത്തില്‍ കേസെടുക്കാന്‍ തെളിവില്ലെന്ന് കഴിഞ്ഞ ദിവസം പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്.ലിസ് ചെയര്‍മാനും സി പി എമ്മിലെ പിണായി വിഭാഗം നേതാക്കളും നടത്തിയ ഗൂഢാലോചനയാണ് ഇതിന് പിന്നിലെന്ന് രാഷ്ട്രീയ കേന്ദ്രങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു. സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍, ദേശാഭിമാനി ജനറല്‍ മാനേജര്‍ ഇ പി ജയരാജന്‍ എന്നിവര്‍ വേണുഗോപാലിനെ കോഴ വാങ്ങാനുള്ള ഇടനിലക്കാരനായി ഉപയോഗിക്കുകയായിരുന്നുവെന്ന ആരോപണം നേരത്തെ ഉയര്‍ന്നിരുന്നു. അഴിമതിയുടെ ചളിക്കുണ്ടില്‍ നിന്നും രക്ഷപ്പെടാന്‍ വേണുഗോപാലിനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കി നേതാക്കള്‍ മുഖം രക്ഷിക്കാന്‍ ശ്രമം നടത്തി. സാമ്പത്തിക അഴിമതി പുറത്തുകൊണ്ടു വന്നത് പാര്‍ട്ടി തന്നെയാണെന്ന് നേതാക്കള്‍ മാധ്യമ വിമര്‍ശനങ്ങള്‍ക്ക് മറുപടി പറഞ്ഞെങ്കിലും ഇപ്പോള്‍ വേണുഗോപാലിന് ഗുഡ് സര്‍ട്ടിഫിക്കറ്റ് നല്‍കിയിരിക്കയാണ്.ലിസിന്റെ കേസൊതുക്കി കൊടുക്കാന്‍ വേണുഗോപാലിനെപ്പോലുള്ള ഒരാള്‍ക്ക് കഴിയില്ലെന്ന് സാമാന്യബുദ്ധിയുള്ളവര്‍ക്ക് മനസ്സിലാകും. വേണുഗോപാലിനെ മുന്നില്‍ നിര്‍ത്തി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള വമ്പന്‍ സ്രാവുകളാണ് പണം വാങ്ങിയത്. തന്നെ ബലിയാടാക്കിയതില്‍ ദുഃഖിതനായ വേണുഗോപാല്‍ എല്ലാം തുറന്നു പറഞ്ഞാലോ എന്ന ഭയം നേതാക്കളെ വേട്ടയാടിയിരുന്നു. ഈ ഭീതിയാണ് വേണുഗോപാലിനെ കേസില്‍ നിന്ന് ഊരിയെടുക്കാന്‍ സി പി എം കൊണ്ടുപിടിച്ച ശ്രമം നടത്തിയത്. അതിലവര്‍ വിജയിക്കുകയും ചെയ്തു. വേണുഗോപാലിനെതിരെ കേസെടുക്കാന്‍ കഴിയില്ലെന്ന് വ്യക്തമാക്കുന്ന റിപ്പോര്‍ട്ട് സിറ്റി പൊലീസ് കമ്മിഷണര്‍ക്ക് അന്വേഷണ ഉദ്യോഗസ്ഥര്‍ സമര്‍പ്പിച്ചു കഴിഞ്ഞു. കോഴവാങ്ങിയ ആളെക്കുറിച്ചും നല്‍കിയ ആളെക്കുറിച്ചും ഒരു തെളിവും ലഭിച്ചില്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.എന്നാല്‍ കോഴവാങ്ങാത്ത വേണുഗോപാലിനെ പാര്‍ട്ടിയില്‍ നിന്നും ദേശാഭിമാനിയില്‍ നിന്നും പുറത്താക്കിയതെന്തിനാണെന്ന ചോദ്യത്തിന് സി പി എം നേതാക്കള്‍ മൗനം പാലിക്കുകയാണ്. പാര്‍ട്ടിയുടെ നയങ്ങള്‍ക്ക് യോജിക്കാത്ത രീതിയില്‍ പണമിടപാട് നടത്തിയതിന് വേണുഗോപാലിനെ പുറത്താക്കിയതായി ജൂലൈ 23ന് ദേശാഭിമാനി പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ സി പി എം അണികളെപ്പോലും അത്ഭുതപ്പെടുത്തി വേണുഗോപാല്‍ നിരപരാധിയാണെന്നാണ് പാര്‍ട്ടി നേതൃത്വം ഇപ്പോള്‍ പറയുന്നത്. സി പി എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് ദേശാഭിമാനിയില്‍ എഴുതിയ ലേഖനത്തില്‍ വേണുഗോപാല്‍ ലിസില്‍ നിന്നും കോയ വാങ്ങിയിട്ടുണ്ടെന്ന് സംശയരഹിതമായി പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍ കാരാട്ട് പോലും അറിയാതെ സംസ്ഥാന സെക്രട്ടറിയുടെ നേതൃത്വത്തില്‍ അന്വേഷണത്തിന്റെ വഴി തിരിച്ചുവിടുകയായിരുന്നു. ഇക്കാര്യത്തില്‍ മുഖ്യമന്ത്രി അച്യുതാനന്ദന്‍ ഇതുവരെ നയം വ്യക്തമാക്കിയിട്ടില്ല. മുഖ്യമന്ത്രി സ്ഥാനത്ത് കടിച്ച് തൂങ്ങിനില്‍ക്കാനുള്ള പ്രയത്നത്തിനിടയില്‍ അച്യുതാനന്ദന്‍ അത്തരമൊരു 'സാഹസ'ത്തിന് മുതിരാനിടയില്ല.ലോട്ടറി രാജാവില്‍ നിന്നും വാങ്ങിയ രണ്ട് കോടിയുടെ കാര്യത്തിലും ഇതേ നിലപാട് തന്നെയാണ് പാര്‍ട്ടി നേതൃത്വത്തിന്. പണം തിരിച്ചുകൊടുക്കുമെന്ന പാര്‍ട്ടി തീരുമാനം ഇതിലേക്ക് വെളിച്ചം വീശുന്നതാണ്. മാര്‍ട്ടിനും സി പി എം നേതാക്കളും നടത്തിയ ഒത്തുകളിയാണ് ഈ തീരുമാനത്തിലൂടെ മറനീക്കി പുറത്തുവന്നത്. തനിക്ക് പണം തിരികെ ലഭിച്ചെന്ന് മാര്‍ട്ടിന്‍ ഉടന്‍ തന്നെ വ്യക്തമാക്കും. ജനങ്ങള്‍ക്ക് മുമ്പില്‍വെച്ച് കോഴപ്പണം തിരികെ നല്‍കിയാലും സി പി എമ്മിന് നാറിയ മുഖം രക്ഷിക്കാനാവില്ല. ജനങ്ങളുടെ കണ്ണില്‍ പൊടിയിട്ട് നാടകം കളിക്കുന്ന പാര്‍ട്ടി നേതൃത്വത്തിന്റെ ജീര്‍ണതയാണ് ലിസ് കോഴകേസിന്റെ അന്ത്യത്തിലൂടെ വ്യക്തമാകുന്നത്. ലോട്ടറി രാജാവില്‍ നിന്നും കോഴ കൈപ്പറ്റിയത് സംബന്ധിച്ച അന്വേഷണം നടത്തുന്നത് മന്ത്രി കോടിയേരി ബാലകൃഷ്ണ്‍റ്റെ നേതൃത്വത്തിലാണ്. പണമിടപാടില്‍ പങ്ക് ലഭിക്കാത്തതിലുള്ള പ്രതിഷേധം കോടിയേരി പ്രകടിപ്പിച്ചെങ്കിലും പിണറായിയും ഇ പി ജയരാജനും നേതൃത്വം നല്‍കുന്ന അവിശുദ്ധ സഖ്യത്തിന്റെ തിളപ്പില്‍ നിന്നും പെട്ടെന്നൊഴിയാന്‍ അദ്ദേഹത്തിന് കഴിയില്ല. അതുകൊണ്ടു തന്നെ പാര്‍ട്ടിയില്‍ തീവെട്ടിക്കൊള്ളകള്‍ തുടരുക തന്നെ ചെയ്യുമെന്നാണ് പുതിയ സംഭവവികാസങ്ങള്‍ തെളിയിക്കുന്നത്.
Friday, July 13, 2007
Thursday, July 12, 2007
ദക്ഷിണാമൂര്‍ത്തി 'കുളക്കടവിലെ പിണ്ണാക്ക്';സബ് എഡിറ്റര്‍ പരീക്ഷ തോറ്റയാള്‍ റസിഡണ്ട് എഡിറ്റര്‍
പിണറായിയുടെ ആശീര്‍വാദത്തോടെ ദേശാഭിമാനിയുടെ പേരില്‍ സി പി എം നേതാക്കള്‍ നടത്തിയ അഴിമതിയെ വിര്‍ശിച്ച് വി എസ് അനുകൂല വാരികയായ ജനശക്തിയുടെ പുതിയ ലക്കത്തില്‍ ലേഖന പരമ്പര. പിണറായിയും ഇ പി ജയരാജനും ശിങ്കിടികളും ദേശാഭിമാനിയെയും പാര്‍ട്ടിയെയും തകര്‍ക്കുകയാണെന്നാണ് എല്ലാ കവര്‍ സ്റ്റോറികളുടെയും ഉള്ളടക്കം. ദേശാഭിമാനി ചീഫ് എഡിറ്റര്‍ വി വി ദക്ഷിണാമൂര്‍ത്തിക്കെതിരെ ശക്തമായ വിമര്‍ശനമാണ് 'കുളക്കടവിലെ പിണ്ണാക്ക്' എന്ന കവര്‍ സ്റ്റോറിയില്‍ ഉന്നയിക്കുന്നത്. ദക്ഷിണാമൂര്‍ത്തി ദേശാഭിമാനിയെ കുളക്കടവില്‍ വെച്ച പിണ്ണാക്ക് പോലെയാക്കിയെന്ന് ലേഖനം തുറന്നടിക്കുന്നു. "മലപ്പുറം സംസ്ഥാന സമ്മേളനത്തിനുശേഷം ദേശാഭിമാനിക്ക് ചുക്കാന്‍ പിടിക്കാന്‍ പാര്‍ട്ടി നിയോഗിച്ചവരുടെ രാഷ്ട്രീയ വീക്ഷണം തന്നെയാണ് പത്രത്തിന് മരണമണി മുഴങ്ങിയത്. സി പി എമ്മിന്റെ റിവഷനിസ്റ്റ് പ്രവണതകള്‍ക്കൊപ്പം എക്കാലത്തും സഞ്ചരിച്ചു കൊണ്ടിരുന്ന വി വി ദക്ഷിണാമൂര്‍ത്തിയെ പത്രാധിപരായി നിയോഗിച്ചതു തന്നെ അധഃപതനം തുടങ്ങുന്നതിന്റെ ദൃഷ്ടാന്തമായിരുന്നു. ആധുനിക മാധ്യമ പ്രവര്‍ത്തനത്തെക്കുറിച്ചോ രാഷ്ട്രീയ സാമ്പത്തിക പ്രക്രിയയെ കുറിച്ചോ ദക്ഷിണാമൂര്‍ത്തിക്കുള്ള ജ്ഞാനം പരിമിതമാണ്. പാര്‍ശ്വവര്‍ത്തികള്‍ ചെവിയിലോതുന്നതെന്തും വേദവാക്യമായി സ്വീകിരക്കുന്ന ദക്ഷിണാമൂര്‍ത്തി ജീവിതത്തിലൊരിക്കലും ജനാധിപത്യ ബോധം സൂക്ഷിച്ചിട്ടുള്ള ഒരാളല്ല. തന്റെ മൂക്കിനപ്പുറം ലോകത്തിന്റെ പരിധികാണാനാകാത്ത ദക്ഷിണാമൂര്‍ത്തിയെ ഗ്രൂപ്പിന്റെ പരിഗണനയുടെ പേരില്‍ മാത്രമാണ് പോളിറ്റ് ബ്യൂറോ അംഗമായ വി എസ് അച്യുതാനന്ദനെ ഒഴിവാക്കി പത്രാധിപരായി പിണറായി വിജയന്‍ നിയോഗിച്ചത്. ദക്ഷിണാമൂര്‍ത്തിയുടെ ഭാഷ ഉപയോഗിച്ചാല്‍ 'കുളക്കടവില്‍ വെച്ച പിണ്ണാക്കുപോലെ' ദേശാഭിമാനി അലിഞ്ഞു തുടങ്ങുന്നത് ഈ നിയമനം മുതല്‍ക്കാണ്."-ഇങ്ങനെ പോകുന്നു ലേഖനത്തിലെ പരാമര്‍ശങ്ങള്‍. ദേശാഭിമാനിയുടെ റസിഡണ്ട് എഡിറ്റര്‍ പി രാജീവും വിമര്‍ശന ശരങ്ങള്‍ ഏറ്റുവാങ്ങുന്നു. എ കെ ജി സെന്റര്‍ കേന്ദ്രീകരിച്ച് രൂപപ്പെട്ട നാലാം ലോകവാദ സംഘത്തിലെ ജൂനിയര്‍ പാര്‍ട്ടനറായിരുന്ന രാജീവിന് റസിഡണ്ട് എഡിറ്റര്‍ സ്ഥാനം ഉറപ്പിച്ചു നല്‍കാന്‍ പിണറായി തയ്യാറായതാണ് ദേശാഭിമാനിയുടെ ജീവനക്കാരെ നിഷ്ക്രിയരാക്കിയ സുപ്രധാന ഘടകമെന്നും ദേശാഭിമാനിയുടെ സബ് എഡിറ്റര്‍ പരീക്ഷയെഴുതി പരാജയപ്പെട്ടയാളാണ് രാജീവെന്നും ലേഖനം വ്യക്തമാക്കുന്നു. "വിഭാഗീയ പരിഗണനയുടെ പേരില്‍ മാത്രമാണ് രാജീവ് റസിഡന്റ് എഡിറ്ററായി ചുമതലയേറ്റത്. മുഖ്യ പത്രാധിപര്‍ക്കും റസിഡന്റ് പത്രാധിപര്‍ക്കുമൊപ്പം പത്രപ്രവര്‍ത്തന രംഗത്തെ മുറിമൂക്കനായ ഇ പി ജയരാജന്‍ ജനറല്‍ മാനേജര്‍ പദവിയില്‍ അവരോധിക്കപ്പെട്ടതോടെ ചിത്രം പൂര്‍ണമായി. മുടിയാന്‍ കാലത്ത് മുച്ചീര്‍പ്പന്‍ കുലച്ച പോലെയായി ദേശാഭിമാനിയുടെ സ്ഥിതി. ആന കയറിയ കരിമ്പിന്‍ തോട്ടം പോലെ എന്ന ചൊല്ലിന് പാരഡിയുണ്ടാവുകയായിരുന്നു ഫലം. 'ജയരാജന്‍ കയറിയ ദേശാഭിമാനി പോലെ' എന്നായി പ്രയോഗം. വിവിധ എഡിഷനുകളുടെ ആസ്തിയെല്ലാം ചേര്‍ത്താല്‍ അമ്പതുകോടിയെങ്കിലും വിലമതിക്കുന്ന ദേശാഭിമാനി ജയരാജന്‍ ഒന്നിച്ചു വിഴുങ്ങിയാല്‍ പോലും ആരും അത്ഭുതപ്പെടാനിടയില്ല. അക്ഷരാര്‍ഥത്തിലുള്ള ആര്‍ത്തി പണ്ടാരമായി ഇ പി ജയരാജന്‍ ദേശാമാനി ജീവനക്കാര്‍ക്ക് മുമ്പില്‍ നിറഞ്ഞാടിയാതായും ലേഖനം തുറന്നടിക്കുന്നു. 'ശീര്‍ഷാസനത്തില്‍' ക്രൂരമായ ശസ്ത്രക്രിയയ്ക്ക് മാത്രമേ ഇപ്പോള്‍ പാര്‍ട്ടിയെ രക്ഷിക്കാന്‍ കഴിയൂ എന്ന് എം എന്‍ വിജയന്‍ നിര്‍ദേശിക്കുന്നു. ഈ ഭാരം എന്തിന് പേറണം?, വിശ്വാസത വീണ്ടെടുക്കണമെങ്കില്‍, പടവാള്‍ തുരുമ്പെടുക്കുമ്പോള്‍, ഒടുക്കത്തെ തീറ്റ തന്നെ, തിന്മ അതിരറിയാതെ വളര്‍ന്നാല്‍(ഇ പി ജയരാജന്റെ ലക്ഷ്വറി കാറിന്റെ പടം സഹിതം), ഭരണാധികാരികളുടെ അത്യാര്‍ത്തി, മാധ്യമങ്ങളും മൂലധന സിന്‍ഡിക്കേറ്റും, ആ രണ്ട് കോടി തിരിച്ചു കൊടുക്കരുത് തുടങ്ങിയ കവര്‍ സ്റ്റോറികളില്‍ സി പി എം നേതാക്കള്‍ക്കെതിരെ രൂക്ഷ വിമര്‍ശനമാണ് നടത്തുന്നത്.
Monday, July 9, 2007
മാനുഷിക മുഖമില്ലാത്ത സാമ്പത്തിക നയം
മുപ്പത് വര്‍ഷം മുമ്പ് പാവപ്പെട്ട മത്സ്യത്തൊഴിലാളികള്‍ താമസിച്ചിരുന്ന ഹല്‍ദിയ ഗ്രാമത്തിന്റെ ഇന്നത്തെ അവസ്ഥ വളരെ വിഭിന്നമാണ്. സ്വകാര്യ മൂലധനം ഹല്‍ദിയയെ വികസനത്തിലേക്ക് ഉയര്‍ത്തിയിരിക്കുന്നു. ദൗര്‍ഭാഗ്യകരമെന്ന് പറയെട്ടെ ഈ ഗ്രാമത്തിലൂടെ ഒഴുകുന്ന ഹല്‍ദിയ നദി നന്ദിഗ്രാമിനെ പാവങ്ങളുടെ ഗ്രാമമാക്കി മാറ്റിയിരിക്കുന്നു. കാര്‍ഷിക വൃത്തിയുമായി ജീവിതം തള്ളി നീക്കുന്ന പാവങ്ങളാണ് അവിടെയുള്ളത്. ഹല്‍ദിയയെ നന്ദിഗ്രാമുമായി ബന്ധിപ്പിക്കുന്ന ഒരു പാലം നിര്‍മിച്ച് അവിടെ വികസനത്തിന്റെ വെളിച്ചം എത്തിക്കും'-ബംഗാള്‍ മുഖ്യമന്ത്രി ബുദ്ധദേബ് ഭട്ടാചാര്യയുടെ ഈ നിരീക്ഷണം സംസ്ഥാനത്ത് വീണ്ടും നടപ്പാക്കാന്‍ പോകുന്ന സാമ്പത്തിക പരിഷ്കരണ പ്രവര്‍ത്തനങ്ങളുടെ സൂചനയാണ്. ബുദ്ധദേബ് നിര്‍മിക്കാന്‍ പോകുന്ന 'വികസനത്തിന്റെ പാലം' ജനവിരുദ്ധമായ സാമ്പത്തിക നയത്തിന്റെ ഭാഗമാണെന്നുള്ള വിമര്‍ശനം ഇതിനകം ഉയര്‍ന്നു കഴിഞ്ഞു. ബഹുരാഷ്ട്ര കുത്തകകള്‍ക്ക് വേണ്ടി കര്‍ഷകരെ കൊന്നൊടുക്കിയാണ് മുഖ്യമന്ത്രി വ്യവസായവത്കരണത്തിന് തുടക്കമിട്ടത്. കോണ്‍ഗ്രസിന്റെ മാനുഷിക മുഖമുള്ള സാമ്പത്തിക നയത്തില്‍ നിന്നും വ്യത്യസ്തമായി വന്‍കിട കമ്പനികള്‍ക്ക് കര്‍ഷകരുടെ ഭൂമി പിടിച്ചെടുത്ത് നല്‍കുന്ന സര്‍ക്കാര്‍ നീക്കം വീണ്ടും വിവാദങ്ങള്‍ക്ക് തിരികൊളുത്തും. രാജ്യത്തിന് ദോഷകരമായി ബാധിക്കാത്ത സ്വദേശ-വിദേശ സ്വകാര്യ നിക്ഷേപങ്ങള്‍ സ്വീകരിക്കാമെന്നാണ് കോണ്‍ഗ്രസിന്റെ പ്രഖ്യാപിത നയം. എന്നാല്‍ വ്യവസായവത്കരണത്തിന്റെ പേരില്‍ കര്‍ഷകരെ കണ്ണീര് കുടിപ്പിക്കുകയാണ് ബംഗാളിലെ സി പി എം സര്‍ക്കാര്‍.ഹല്‍ദിയ ഗ്രാമത്തിന്റെ സ്ഥിതി യഥാര്‍ഥത്തില്‍ അവിടം സന്ദര്‍ശിച്ചവര്‍ വ്യക്തമാക്കിട്ടുണ്ട്. സ്വകാര്യ മൂലധനം പാവപ്പെട്ട കര്‍ഷരുടെ ജീവിതത്തിലുണ്ടാക്കിയ പരുക്കുകള്‍ ഭീകരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. എതിര്‍പ്പുകളെ അവഗണിച്ച് പരിഷ്കരണ പ്രവര്‍ത്തനങ്ങള്‍ തുടരുമെന്ന ബുദ്ധദേബിന്റെ പ്രഖ്യാപനം വംഗനാട്ടില്‍ വീണ്ടും കര്‍ഷക സമരത്തിന്റെ തീപടര്‍ത്തും. മുതലാളിത്ത നയങ്ങള്‍ പിന്തുടര്‍ന്ന് കമ്യൂണിസത്തിന് പുതിയ ഭാഷ്യം രചിക്കാനുള്ള സംസ്ഥാനത്തെ സി പി എം നേതാക്കളുടെ നീക്കത്തിന് പിന്നില്‍ 'സാമ്പത്തിക ലക്ഷ്യം' തന്നെയാണെന്ന് തീവ്ര ഇടതുപക്ഷ ബുദ്ധിജീവികള്‍ വിമര്‍ശിക്കുന്നു. വരട്ട് തത്വവാദങ്ങളില്‍ വിശ്വാസമില്ലെന്നും സംസ്ഥാനത്തേക്ക് പണം ഒഴുക്കുന്ന വിദേശ കമ്പനികളെ സ്വീകരിക്കുമെന്നുമുള്ള മുഖ്യമന്ത്രിയുടെ നിലപാടാണ് നന്ദിഗ്രാമിനെ കലാപത്തിലേക്ക് നയിച്ചത്. മാര്‍ച്ച് 14ന് ഈ കര്‍ഷകഗ്രാമത്തിലുണ്ടായ പൊലീസ് വെടിവെപ്പില്‍ പതിനാല് പേര്‍ കൊല്ലപ്പെട്ടത് രാജ്യ വ്യാപകമായി വന്‍ പ്രതിഷേധം സൃഷ്ടിച്ചിരുന്നു. ബഹുരാഷ്ട്ര കമ്പനികള്‍ക്ക് വ്യവസായം തുടങ്ങാന്‍ പാവപ്പെട്ട കര്‍ഷകരുടെ ഭൂമി പിടിച്ചെടുത്ത് നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതാണ് സംസ്ഥാനത്ത് കര്‍ഷക പ്രക്ഷോഭം ഇളക്കിവിട്ടത്. ഇന്തോനേഷ്യന്‍ കമ്പനിയായ സലിം ഗ്രൂപ്പിന് രാസവള നിര്‍മാണ കേന്ദ്രങ്ങള്‍ സ്ഥാപിക്കുന്നതിനായിരുന്നു നന്ദിഗ്രാമിലെ നൂറ് കണക്കിന് എക്ര സ്ഥലം കര്‍ഷകരില്‍ നിന്നും പിടിച്ചെടുത്തത്. സിംഗൂരില്‍ ടാറ്റയുടെ കാര്‍ഫാക്ടറി സ്ഥാപിക്കുന്നതിനായി കര്‍ഷകരുടെ ഭൂമി പിടിച്ചെടുത്തതും ബുദ്ധദേബിന്റെ ജനവിരുദ്ധ മുതലാളിത്ത ചിന്താഗതിയെ പ്രതിഫലിപ്പിച്ച സംഭവമായിരുന്നു. സ്വന്തം ഭൂമിവിട്ട് പോകാന്‍ തയ്യാറാകാത്ത കര്‍ഷകരെ ഗുണ്ടകളെ വിട്ട് ഭീഷണിപ്പെടുത്തി ഒഴിപ്പിക്കാന്‍ സി പി എമ്മിന്റെ പ്രദേശിക നേതൃത്വം ശ്രമം നടത്തി. ഒഴിഞ്ഞു പോകാന്‍ തയ്യാറാകാത്തവരെ ക്രൂരമായി മര്‍ദ്ദിക്കുകയും സ്ത്രീകളെ ബലാത്സംഗത്തിന് വിധേയമാക്കുകയും ചെയ്തു. പ്രദേശിക സി പി എം നേതാക്കളുടെ നേതൃത്വത്തിലായിരുന്നു കര്‍ഷകരെ ക്രൂരമായ പീഡനങ്ങള്‍ക്കിരയാക്കിയത്. എന്നാല്‍ ജനങ്ങളുടെ ശക്തമായ ചെറുത്ത് നില്‍പ്പ് മൂമ്പില്‍ ബുദ്ധദേബിന് തന്റെ നയം നടപ്പാക്കാന്‍ കഴിഞ്ഞില്ല. കര്‍ഷകരെ വെടിവെച്ച് കൊന്നതിനെതിരെ ശക്തമായ പ്രതിഷേധം അലടിച്ചതിനെത്തുര്‍ന്ന് പുതിയ സാമ്പത്തിക നയത്തില്‍ നിന്നും മുഖ്യമന്ത്രിക്ക് തല്‍ക്കാലം പിന്തിരിയേണ്ടി വന്നു. എന്നാല്‍ സലിം ഗ്രൂപ്പിനെ തിരിച്ചയക്കുമെന്ന് സി പി എം പറഞ്ഞിട്ടില്ല. ഇതേ നിലപാട് തന്നെയാണ് സിംഗൂരിലെ ടാറ്റയുടെ കാര്‍ഫാക്ടറിയുടെ കാര്യത്തിലുമുള്ളത്. ജനവികാരത്തിന് മുമ്പില്‍ തലകുനിക്കാന്‍ ഒരുക്കമല്ലെന്നു തന്നെയാണ് കഴിഞ്ഞ ദിവസം ഒരു സ്വകാര്യ ടെലിവിഷന്‍ ചാനലിന് ബുദ്ധദേബ് നല്‍കിയ അഭിമുഖത്തില്‍ നിന്നും വ്യക്തമാവുന്നത്. സോഷ്യലിസ്റ്റ് ആദര്‍ള്‍ങ്ങള്‍ക്കൊണ്ട് കാര്യമില്ലെന്നും സ്വകാര്യ മൂലധനത്തിലൂടെ മാത്രമെ സംസ്ഥാനത്ത് വികസനം കൊണ്ടുവാരാന്‍ കഴിയൂ എന്നുമാണ് അദ്ദേഹത്തിന്റെ നിലപാട്. വ്യവസായവത്കരണത്തിന് സ്വദേശ-വിദേശ നിക്ഷേപങ്ങളെ ആകര്‍ഷിക്കുന്നതിനുവേണ്ടി നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ട് പോകുമെന്നും ഘടകകക്ഷികളുടെ എതിര്‍പ്പിനെ അവഗണിക്കുമെന്നും മുഖ്യമന്ത്രി പറയുന്നു. നന്ദിഗ്രാം സംഭവത്തിന് ശേഷവും മുന്‍നിലപാട് തുടരുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം സംസ്ഥാനത്തെ കര്‍ഷക ജനതയില്‍ വീണ്ടും ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. സംസ്ഥാനത്ത് പ്രത്യേക സാമ്പത്തിക മേഖലകള്‍(സെസ്)വ്യാപിപ്പിക്കുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. കര്‍ഷകരുടെ ഭൂമിയാണ് ഇതിനായി ഉപയോഗപ്പെടുത്തുക. പടിഞ്ഞാറന്‍ മിഡ്നാപൂരിലെ കാര്‍ഷിക മേഖലയായ പഷ്കിമില്‍ സ്റ്റീല്‍ കമ്പനി സ്ഥാപിക്കാന്‍ അനുമതി നല്‍കാന്‍ സര്‍ക്കാര്‍ പദ്ധതി തയ്യാറാക്കുകയാണ്. ബുര്‍ദ്വാനിലും പുരുളിയ ജില്ലയിലും ഇത്തരം കമ്പനികള്‍ സ്ഥാപിക്കും. വീഡിയോ കോണിന് പ്രത്യേക സാമ്പത്തിക മേഖല അനുവദിക്കാന്‍ സര്‍ക്കാര്‍ തീരുമാനമെടുത്തു കഴിഞ്ഞു. ഈ നിലപാടുകള്‍ക്കെതിരെ ഉയരുന്ന പ്രതിപക്ഷ വിമര്‍ശനങ്ങളെ അവഗണിക്കാനാണ് ബുദ്ധദേബ് നിര്‍ദേശിച്ചത്. ഫോര്‍വേര്‍ഡ് ബ്ലോക്ക് പോലുള്ള സഖ്യകക്ഷികളെ മറികടന്നും സി പി എം തീരുമാനമെടുത്തേക്കും. മഹാരാഷ്ട്ര, ഗുജറാത്ത്, തമിഴ്‌നാട് തുടങ്ങിയ സംസ്ഥാനങ്ങളുടെ വികസനത്തിന് കാരണം സ്വകാര്യ മൂലധനമാണെന്നാണ് സര്‍ക്കാര്‍ ഇതിന് ന്യായവാദമായി പറയുന്നത്.കര്‍ഷകരെ ഭൂമിയില്‍ നിന്നും ഒഴിപ്പിക്കുമ്പോള്‍ പുനരധിവാസം ഉറപ്പാക്കാന്‍ സര്‍ക്കാറിന് കഴിയില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. വഴിയാധാരമായ കര്‍ഷകരെ പുനരധിവസിപ്പിക്കാന്‍ സര്‍ക്കാര്‍ കമ്പനികളോട് നിര്‍ദേശിക്കില്ലെന്നുമാണ് ബുദ്ധദേബിന്റെ നയം. വ്യവസായവത്കരണത്തിന്റെ ഭാഗമായി കാര്‍ഷിക ഭൂമിയുടെ ഒരു ഭാഗം ഏറ്റെടുക്കേണ്ടിവരുമെന്ന് സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ കൃഷി ചെയ്ത് ജീവിക്കുന്ന ജനങ്ങളുടെ കാര്യത്തില്‍ നയം വ്യക്തമാക്കാന്‍ അധികൃതര്‍ തയ്യാറാവുന്നില്ല. സ്റ്റീല്‍ കമ്പനികള്‍ സ്ഥാപിക്കുന്ന സ്ഥലത്തെ കര്‍ഷകരെ പുനരധിവസിപ്പിക്കുന്ന കാര്യത്തില്‍ സര്‍ക്കാര്‍ മൗനം പാലിക്കുകയാണ്. സിംഗൂരിലെ 12,000ത്തോളം കുടുംബങ്ങള്‍ക്ക് ജോലി നല്‍കാന്‍ കഴിയില്ലെന്നും മുഖ്യമന്ത്രി പറയുന്നു. കുടിയിറക്കപ്പെടുന്ന കര്‍ഷകരുടെ പുനരധിവാസക്കാര്യവും ഇതുവരെ ചര്‍ച്ച ചെയ്തിട്ടില്ല. കൃഷി ചെയ്ത് ജീവിക്കുന്ന പാവങ്ങളുടെ ഭൂമി പിടിച്ചെടുത്ത് വന്‍കിട കമ്പനികള്‍ക്ക് നല്‍കുന്നതിലൂടെ സി പി എം ലക്ഷ്യമിടുന്നത് എന്താണെന്ന് വ്യക്തമാണ്. കേവലം സാമ്പത്തിക പരിഷ്കരണം മാത്രമല്ല ഇതിന് പിന്നില്‍. സൗകര്യങ്ങള്‍ ചെയ്ത് കൊടുക്കുന്നതിലുടെ ലഭിക്കുന്ന 'പ്രത്യുപകാരത്തി'ലാണ് സി പി എം നേതൃത്വത്തിന്റെ നോട്ടം. ഇടതുപക്ഷ സാമ്പത്തിക വിദഗ്ധരായ പ്രഭാത് പട്നായിക്, ജയന്തി ഗോഷ്, ഉത്സ പട്നായിക് തുടങ്ങിയവരുടെ വീക്ഷണങ്ങളെ ബുദ്ധദേബ് ശക്തമായി എതിര്‍ക്കുകയാണ്. യഥാര്‍ഥ സ്ഥിതിയെക്കുറിച്ച് അറിയാതെ സര്‍ക്കാറിനെ വിമര്‍ശിക്കരുതെന്നും ലോക ബാങ്ക്, എ ഡി ബി, ഡി എഫ് ഐ ഡി, ജപ്പാനീസ് ബാങ്ക് ഓഫ് ഇന്റര്‍നാഷണല്‍ കോര്‍പറേഷന്‍ എന്നിവിടങ്ങളില്‍ നിന്നും വായ്പയെടുക്കാമെന്ന് ഡല്‍ഹിയില്‍ നടന്ന കഴിഞ്ഞ പാര്‍ട്ടി കോണ്‍ഗ്രസില്‍ തീരുമാനിച്ചതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ബുദ്ധിജീവികള്‍ പാര്‍ട്ടി തീരുമാനം പിന്തുടരുകയാണ് വേണ്ടതെന്ന ബുദ്ധദേബിന്റെ നിലപാട് ജനവിരുദ്ധ മുതലാളിത്ത പരീക്ഷണങ്ങളില്‍ നിന്നും അദ്ദേഹം പിന്മാറില്ലെന്നു തന്നെയാണ് സൂചിപ്പിക്കുന്നത്.
Subscribe to:
Posts (Atom)