Tuesday, September 4, 2007

വിനീത ടീച്ചര്‍: ഉപരോധത്തില്‍ തളരാത്ത കമ്മ്യൂണിസത്തിന്റെ ഇര


"സഹായത്തിന്‌ എനിക്കും രണ്ടു മക്കള്‍ക്കും ആരുമില്ലായിരുന്നു. സി പി എമ്മുകാരുടെ ഭീഷണി മൂലം അയല്‍ക്കാര്‍ വീട്ടിലേക്ക്‌ വരാന്‍ മടിച്ചു. പക്ഷികളും ഇഴജന്തുക്കളും മാത്രമായിരുന്നു ഞങ്ങള്‍ക്ക്‌ കൂട്ട്‌. വഴിയില്‍ കണ്ടാല്‍ ഒരു വാക്ക്‌ പോലും സംസാരിക്കാന്‍ ആളുകള്‍ ഭയപ്പെടുന്നു. മുംബൈയിലേക്ക്‌ തിരിച്ചുപോവുകയെന്നത്‌ അസാധ്യമായ കാര്യമാണ്‌. എനിക്കവിടെ പ്രിയപ്പെട്ടവരായി ആരുമില്ല. വീടും ഭര്‍ത്താവും സഹോദങ്ങളും ഇല്ല. അതുകൊണ്ട്‌ ഞാനെവിടേക്കും പോകുന്നില്ല. ഇതാണെന്റെ വീട്‌. എന്റെ മുന്നില്‍ മറ്റ്‌ മാര്‍ഗങ്ങള്‍ ഒന്നുമില്ല. മുംബൈയിലായപ്പോള്‍ അധോലോക രാജാക്കന്മാരായ ദാവൂദ്‌ ഇബ്രാഹിമിനെയും ഛോട്ടോ രാജനെയുമൊക്കെ പേടിക്കണമെന്ന്‌ മകനോട്‌ പറയാറുണ്ടായിരുന്നു. പക്ഷേ അവരാരും പാവപ്പെട്ടവരെ വെറുതെ ദ്രോഹിക്കാന്‍ വരാറില്ല. ജന്മനാട്ടിലെത്തിയപ്പോള്‍ വെറുതെ വഴിയേ നടന്നു പോകുന്ന എന്റെ കുട്ടിയെ ഇ സി ബാലനും മകനും പിടിച്ചു തല്ലും. സ്കൂളില്‍ പോകാനിറങ്ങുന്ന ഇളയകുട്ടിക്കും കിട്ടും തല്ല്‌. സ്വന്തം പറമ്പിലിറങ്ങിയാല്‍ എനിക്കും മര്‍ദ്ദനം തന്നെ. എന്റെ മകന്‍ ഋഷികേശ്‌ പറയുമായിരുന്നു, അമ്മയുടെ സ്ഥലം എത്ര മോശം. അച്ഛന്റെ മുംബൈയാണ്‌ നല്ലത്‌."- മുമ്പ്‌ മാധ്യമ പ്രവര്‍ത്തകരോട്‌ തന്റെ ദുരിത ജീവിതം വിവരിക്കുന്നതിനിടയില്‍ കുന്നുമ്മല്‍ പഞ്ചായത്തിലെ പാതിരിപ്പറ്റ വിനീത ആര്‍ കോട്ടയായി പറഞ്ഞവാക്കുകളാണിത്‌. പാര്‍ട്ടി ഗ്രാമത്തില്‍ വിനീതയുടെ ദുരവസ്ഥ ഇപ്പോഴും മാറ്റങ്ങളില്ലാതെ തുടരുന്നു.ആത്മവിശ്വാസം ചോരാതെ വിനീത ടീച്ചര്‍ ഇന്നും പോരാട്ടത്തിന്റെ പാതയിലാണ്‌. പതിമൂന്ന്‌ വര്‍ഷമായി ഈ വിധവക്കും മക്കള്‍ക്കുമെതിരെ സി പി എം ഉപരോധം തുടങ്ങിയിട്ട്‌. കെ എസ്‌ കെ ടി യു നേതാവായ ഇ സി ബാലന്റെ ഭാര്യക്ക്‌ തൊഴില്‍ നിഷേധിച്ചെന്ന്‌ ആരോപിച്ചാണ്‌ 1993ല്‍ വിനീതക്കും കുടുബത്തിനുമെതിരെ സി പി എം കടുത്ത ഉപരോധം ആരംഭിച്ചത്‌. കര്‍ഷക തൊഴിലാളി യൂണിയന്‍ സംസ്ഥാന സെക്രട്ടറിയും നാദാപുരം കലാപങ്ങളുടെ മുഖ്യസൂത്രധാരനുമായിരുന്ന എ കണാരനായിരുന്നു ഉപരോധത്തിന്‌ നേതൃത്വം നല്‍കിയത്‌. ഒരു തുണ്ട്‌ ഭൂമി പോലും സ്വന്തമായി ഇല്ലാതിരുന്ന ഇ സി ബാലനും അമ്മക്കും താമസിക്കാന്‍ സ്ഥലം നല്‍കിയത്‌ വിനീതയുടെ കമ്മ്യൂണിസ്റ്റുകാരനായ അച്ഛന്‍ കുമാരന്‍ മാസ്റ്റര്‍ ആയിരുന്നു. എന്നാല്‍ പാല്‌ കൊടുത്ത കൈയ്ക്ക്‌ തന്നെ ബാലന്‍ ആഞ്ഞു കൊത്തി. മഹാരാഷ്ട്രയില്‍ അധ്യാപികയായി ജോലി ചെയ്യുകയായിരുന്ന വിനീത ഭര്‍ത്താവ്‌ രാജേന്ദ്രന്‍ മരിച്ചതിനു ശേഷം നാട്ടില്‍ തിരിച്ചെത്തി സ്ഥിരമായി താമസിക്കുകയായിരുന്നു. വിനീത മുംബൈയിലേക്ക്‌ തിരിച്ചു പോവുന്നില്ലെന്ന്‌ മനസ്സിലാക്കിയ ബാലനും കൂട്ടരും അനാവിശ്യമായി പ്രശ്നങ്ങള്‍ ഉണ്ടാക്കി. 2004ല്‍ ഉപരോധം പിന്‍വലിച്ചെന്ന്‌ അന്തരിച്ച സി പി എം നേതാവ്‌ മത്തായി ചാക്കോ പ്രഖ്യാപിച്ചെങ്കിലും അതൊന്നും കൂട്ടാക്കാന്‍ പാതിരിപ്പറ്റയിലെ 'വിപ്ലവകാരികള്‍' തയ്യാറായില്ല. പ്രതികാര രാഷ്ട്രീയമെന്ന ക്രൂരതയുടെ ആള്‍ രൂപങ്ങളായി മാറിയവരായിരുന്നു അവര്‍. പാര്‍ട്ടി ഗ്രാമങ്ങളില്‍ എതിര്‍ക്കുന്നവരെ ഉന്മൂലനം ചെയ്യുന്ന രാഷ്ട്രീയമാണ്‌ സി പി എമ്മിന്റെത്‌. വിനീതയും മക്കളും ഒരിക്കല്‍ പോലും സി പി എമ്മിനെ വിമര്‍ശിച്ചിട്ടില്ല. എന്നിട്ടും അവര്‍ക്കു നേരെ രണ്ട്‌ തവണ ഇ സി ബാലന്റെ നേതൃത്വത്തില്‍ വധശ്രമമുണ്ടായി. വീട്ടിലിരുന്ന്‌ ടി വി കാണുമ്പോള്‍ ശരീരത്തില്‍ മണ്ണെണ്ണ ഒഴിച്ച്‌ കത്തിക്കാന്‍ ശ്രമിച്ചെങ്കിലും വിനീത അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു. ഈ കേസില്‍ ബാലനെതിരെ കോടതിയില്‍ മൊഴിനല്‍കിയതിന്റെ പ്രതികാരം തീര്‍ക്കാന്‍ വിനീതയെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമം നടന്നു. കഴിഞ്ഞ ജൂലൈ 11നായിരുന്നു ഈ സംഭവം. കൈക്ക്‌ വെട്ടേറ്റ്‌ വിനീതക്ക്‌ ദിവസങ്ങളോളം കുറ്റ്യാടി സര്‍ക്കാര്‍ ആശുപത്രിയില്‍ കിടക്കേണ്ടി വന്നു. ഈ കേസില്‍ ബാലന്‍ റിമാന്റിലായിരുന്നു.വിനീതക്കെതിരെയുള്ള ഉപരോധം പിന്‍വലിച്ചത്‌ പ്രസ്താവനയില്‍ മാത്രം ഒതുങ്ങുകയും പ്രാദേശിക സി പി എം നേതാക്കളുടെ ഒത്താശയോടെ ഇ സി ബാലന്റെ നേതൃത്വത്തില്‍ പീഡനം തുടരുകയും ചെയ്യുന്ന സ്ഥിതിയാണ്‌ ഇപ്പോഴുള്ളത്‌. ബാലനെ സംരക്ഷിക്കുന്നത്‌ പാര്‍ട്ടി തന്നെയാണ്‌. വിനീതക്ക്‌ നഷ്ടപരിഹാരം നല്‍കുമെന്ന്‌ സി പി എം നേതാക്കള്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഒരു സഹായവും ഇതുവരെ അവരെ തേടിയെത്തിയിട്ടില്ല.ഉപരോധം അവഗണിച്ച്‌ വീട്ടു പറമ്പില്‍ ജോലിക്കെത്തിയ തൊഴിലാളികളെ സി പി എമ്മുകാര്‍ ഭീഷണിപ്പെടുത്തി ഓടിച്ചു. ഉപരോധം മൂലം വരുമാനമൊന്നും ഇല്ലാതിരുന്ന വിനീതയെ പറമ്പില്‍ വീഴുന്ന തേങ്ങപോലും എടുക്കാന്‍ ബാലനും കൂട്ടരും സമ്മിതിച്ചിരുന്നില്ല. വിലക്കുള്ളതിനാല്‍ തെങ്ങു കയറ്റ തൊഴിലാളികള്‍ ജോലിക്കെത്തിയില്ല. വിനീതയും കുട്ടികളും പറമ്പില്‍ ഇറങ്ങുന്നത്‌ സി പി എം കര്‍ശനമായി തടഞ്ഞിരുന്നു. പറമ്പിലെവിടെയെങ്കിലും അവരെ കണ്ടാല്‍ ബാലനും മകനും മൃഗീയമായി മര്‍ദ്ദിക്കുമായിരുന്നു. പാര്‍ട്ടിയെ പേടിച്ച്‌ ഈ ക്രൂരതയ്ക്ക്‌ നേരെ നാട്ടുകാര്‍ കണ്ണടച്ചു. സഹായത്തിന്‌ ആരുമില്ലാത്ത അവസ്ഥയില്‍ വിനീതക്കെതിരെയുള്ള അക്രമത്തെ പ്രതിരോധിക്കാന്‍ രംഗത്തെത്തിയ അയല്‍ക്കാരന്‍ ഡല്‍ഹി കേളപ്പനെ ബാലന്റെ നേതൃത്വത്തില്‍ സി പി എം ക്രിമിനലുകള്‍ മര്‍ദ്ദിച്ചു. വിനീതക്ക്‌ അനുകൂലമായി കോടതിയില്‍ സാക്ഷിപറയാന്‍ മുന്നോട്ടു വന്ന മനുഷ്യ സ്നേഹിയായ കേളപ്പന്റെ പല്ലുകള്‍ അക്രമികള്‍ അടിച്ചു കൊഴിച്ചു.കിണറ്റില്‍ വീണ്‌ ഗുരുതരമായി പരുക്കേറ്റ മകന്‍ ഋഷികേശിന്റെ ചികിത്സക്ക്‌ പണമില്ലാതെ ബുദ്ധിമുട്ടുമ്പോള്‍ സ്വന്തം പറമ്പിലെ മരം വില്‍ക്കാന്‍ പോലും സി പി എം നേതാക്കള്‍ സമ്മതിച്ചില്ല. വിനീതയെ പാഠം പഠിപ്പിക്കുമെന്നാണ്‌ അന്ന്‌ നേതാക്കള്‍ പരസ്യമായി പറഞ്ഞത്‌. ബാലന്റെയും മകന്റെയും അക്രമ ഭീഷണി മൂലം വിനീതയുടെ കുട്ടികള്‍ക്ക്‌ സ്കൂളില്‍ പോകാന്‍ കഴിഞ്ഞിരുന്നില്ല. ജീവഭയം മൂലം കുട്ടികളെ വെള്ളിമാട്കുന്നിലെ ജെ ഡി ടി ഇസ്ലാം ഓപ്പണ്‍ സ്കൂളില്‍ ചേര്‍ത്ത്‌ പഠിപ്പിക്കുകയായിരുന്നു. കുട്ടികളെ മര്‍ദ്ദിച്ചതിനാണ്‌ ബാലനെതിരെ ആദ്യമായി വിനീത പൊലീസില്‍ പരാതി നല്‍കിയത്‌. എന്നാല്‍ പാര്‍ട്ടിയെ ഭയന്ന്‌ പൊലീസ്‌ തിരിഞ്ഞു നോക്കിയില്ല. പിന്നീട്‌ കോടതിയില്‍ നേരിട്ട്‌ പരാതി നല്‍കിയപ്പോഴാണ്‌ നടപടിയുണ്ടായത്‌. ബാലനെയും മകനെയും കോടതി ശിക്ഷിച്ചു. ഇതിനെതിരെ വിനീതക്കെതിരെ നാട്ടിലുടനീളം സി പി എം കുപ്രചാരണം നടത്തി. ചീത്തവിളിച്ച്‌ അപമാനിച്ചു. എന്നാല്‍ നീചമായ പ്രതികാരങ്ങളിലൊന്നും പഴയ കമ്യൂണിസ്റ്റുകാരന്റെ മകള്‍ പതറിയില്ല. ഇന്ത്യയെപ്പോലുള്ള ഒരു രാജ്യത്ത്‌ ജീവിക്കാനുള്ള സ്വാതന്ത്ര്യം പോലും നിഷേധിക്കപ്പെടുന്നതില്‍ വിനീത അത്ഭുതപ്പെടുകയാണ്‌. സ്വാതന്ത്ര്യമെന്ന അവകാശം നിലനിര്‍ത്താനുള്ള പോരാട്ടത്തിലാണവര്‍. പാര്‍ട്ടിയെ പേടിച്ച്‌ നാടുവിടാനൊന്നും അവര്‍ തയ്യാറല്ല. സ്വന്തം നാട്ടില്‍ ജീവിച്ച്‌ മരിക്കണമെന്നു തന്നെയാണ്‌ ആഗ്രഹം. തനിക്കെതിരെയുള്ള കടുത്ത മനുഷ്യാവകാശ ലംഘനങ്ങള്‍ക്കു നേരെ കണ്ണടക്കുന്നവരോട്‌ പരിഭവമില്ലാതെ കണ്ണീര്‍ തൂവുകയാണ്‌ ഈ വിധവ.

7 comments:

P muhammad sajid said...

"സഹായത്തിന്‌ എനിക്കും രണ്ടു മക്കള്‍ക്കും ആരുമില്ലായിരുന്നു. സി പി എമ്മുകാരുടെ ഭീഷണി മൂലം അയല്‍ക്കാര്‍ വീട്ടിലേക്ക്‌ വരാന്‍ മടിച്ചു. പക്ഷികളും ഇഴജന്തുക്കളും മാത്രമായിരുന്നു ഞങ്ങള്‍ക്ക്‌ കൂട്ട്‌. വഴിയില്‍ കണ്ടാല്‍ ഒരു വാക്ക്‌ പോലും സംസാരിക്കാന്‍ ആളുകള്‍ ഭയപ്പെടുന്നു. മുംബൈയിലേക്ക്‌ തിരിച്ചുപോവുകയെന്നത്‌ അസാധ്യമായ കാര്യമാണ്‌. എനിക്കവിടെ പ്രിയപ്പെട്ടവരായി ആരുമില്ല. വീടും ഭര്‍ത്താവും സഹോദങ്ങളും ഇല്ല. അതുകൊണ്ട്‌ ഞാനെവിടേക്കും പോകുന്നില്ല.

വിഷ്ണു പ്രസാദ് said...

കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഇങ്ങനെ ചില മനുഷ്യാവകാശ പ്രശ്നങ്ങള്‍ ചിലപ്പോഴെങ്കിലും ഉണ്ടാക്കുന്നുണ്ട്.
മനുഷ്യപറ്റിന്റെ പാര്‍ട്ടിക്ക് ചേര്‍ന്നതല്ല ഇത്തരം സംഗതികള്‍.

ലേഖകന് നേരിട്ട് അറിയാവുന്ന ആളാണോ ഈ വിനീത ടീച്ചര്‍.ഈ വിവരങ്ങള്‍ എങ്ങനെ ശേഖരിച്ചു?അറിയാന്‍ കൌതുകമുണ്ട്.ഇവരെക്കുറിച്ചും ഉപരോധത്തെക്കുറിച്ചുമൊക്കെ വര്‍ഷങ്ങള്‍ക്കു മുന്‍പു തന്നെ പത്രത്തില്‍ വായിച്ചിട്ടുണ്ട്.എങ്കിലും വിശ്വസിച്ചിട്ടില്ല.

വിഷ്ണു പ്രസാദ് said...

പ്രൊഫൈല്‍ നോക്കിയിരുന്നില്ല.വീക്ഷണത്തിന്റെ സബ് എഡിറ്ററാണല്ലേ...

SunilKumar Elamkulam Muthukurussi said...

വിഷ്ണു മാഷേ.. കഴിഞില്ലേ കഥ,ഒറ്റചോദ്യത്തോടെ...! -സു-

SunilKumar Elamkulam Muthukurussi said...

വിനീതക്കെതിരായോ, സി.പി.എമ്മിനെ അനുകൂല്ലിച്ചോ പറഞതല്ല.. മുമ്പത്തെ കമന്റ്. എങ്കിലും...

Nachiketh said...

കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഗുണ്ടായിസരാഷ് ട്രീയത്തിന്ന് വിനീത ടീച്ചര്‍ ഒരു ഐക്കണ്‍ മാത്രമാണ്, കേരളത്തിലങ്ങോളമിങ്ങോളം നിരവധി സംഭവങ്ങളുണ്ട് മിക്കവരും പാര്‍ട്ടിയെ ഭയന്നും ഭാവിയെ കുറിച്ചാലോചിച്ചും വിട്ടു വീഴ്ചക്കു തയ്യാറാവുന്നു, എന്നാല്‍ തന്റെ അച് ഛന്‍ വളര്‍ത്തിയവര്‍ തന്നെ തനിക്കു നേരെ കത്തിയുമായി അടുക്കുമ്പോള്‍ പതറാതെ നില്‍ക്കാന്‍ വിനീത ടീച്ചര്‍ക്കുമാത്രമേ കഴിഞ്ഞുള്ളൂ , ....... എവിടെ മനുഷ്യസ്നേഹികള്‍ ഇതിനെ കുറിച്ച് ലജ്ജിക്കാന്‍ ....

P muhammad sajid said...

്്്‌വിഷ്ണു
നേരിട്ട്‌ പോയി മനസ്സിലാക്കിയതാണ്‌. കേരളത്തിലെ ദൃശ്യ-അച്ചടി മാധ്യമങ്ങള്‍ ഇക്കാര്യം പല തവണ റിപ്പോര്‍ട്ട്‌ ചെയ്തിട്ടുണ്ട്‌. അടുത്തകാലത്ത്‌ വിനീത ടീച്ചര്‍ക്കെതിരെ വീണ്ടും സി പി എം അക്രമം ഉണ്ടായിതിനെത്തുടര്‍ന്നാണ്‌ സംഭവം ചര്‍ച്ചാ വിഷയമായത്‌. വിശ്വാസമായില്ലെങ്കില്‍ മറ്റ്‌ മാധ്യമ പ്രവര്‍ത്തകരോട്‌ അന്വേഷിക്കാം. കോണ്‍ഗ്രസ്‌ പത്രമായത്‌ കൊണ്ട്‌ ക്രഡിബിള്‍ അല്ലാതിരിക്കില്ലല്ലോ...പ്രതികരണത്തിന്‌ നന്ദി.

സുനില്‍, നചികേത്‌ അഭിപ്രായത്തിന്‌ നന്ദി